Connect with us

‘മാളികപ്പുറം’ ചിത്രത്തെ പ്രശംസിച്ചു, സിപിഐ നേതാവിന്റെ കടയ്ക്ക് തീയിട്ടു; ഒപ്പം കടുത്ത സൈബര്‍ ആക്രമണവും

News

‘മാളികപ്പുറം’ ചിത്രത്തെ പ്രശംസിച്ചു, സിപിഐ നേതാവിന്റെ കടയ്ക്ക് തീയിട്ടു; ഒപ്പം കടുത്ത സൈബര്‍ ആക്രമണവും

‘മാളികപ്പുറം’ ചിത്രത്തെ പ്രശംസിച്ചു, സിപിഐ നേതാവിന്റെ കടയ്ക്ക് തീയിട്ടു; ഒപ്പം കടുത്ത സൈബര്‍ ആക്രമണവും

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ എന്നതിനേക്കാളുപരി രാഷ്ട്രീയപരമായും ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കളടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നത് ഏറെ വാര്‍ത്തയായിരുന്നു.

എന്നാല്‍ മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പു പങ്കുവെച്ചതിന് പിന്നാലെ സിപിഐ നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി പ്രഗിഷേഷിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. യുവകലാസമിതി പൊന്നാനി മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രഗിലേഷ്. വെള്ളിയാഴ്ചയാണ് പ്രഗിലേഷ് സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ഇതിനെ വിമര്‍ശിച്ച് സിപിഎമ്മുകാരനായ ഭഗവാന്‍ രാജന്‍ എന്നയാള്‍ മറുകുറിപ്പിട്ടു. തുടര്‍ന്ന് സിപിഎം അനുഭാവികളും സിപിഐ അനുഭാവികളും സമൂഹമാദ്ധ്യമത്തിലൂടെ വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനിടയില്‍ പ്രഗിഷേഷിന്റെ എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്റ് സൗണ്ട് എന്ന സ്ഥാപനത്തിന് നേരെ ആക്രമണവും ഉണ്ടായി. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്ര ഉത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗത ബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്.

ഫേസ്ബുക്കില്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും പങ്കുവയ്ക്കല്‍ പതിവാണെന്നും, എന്നാല്‍ ഇത് ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും മറ്റൊരു കുറിപ്പിലൂടെ പ്രഗിലേഷ് വ്യക്തമാക്കി.

മാളികപ്പുറം സിനിമ നല്ലതെന്നു പരാമര്‍ശിച്ചതിനാണ് …..

എഫ്ബിയില്‍ നമ്മള്‍ ചര്‍ചകളും അഭിപ്രായങ്ങളും പങ്കുവെക്കല്‍ പതിവാണ്. പക്ഷെ ഇങ്ങനാവുംന്ന് കരുതിയില്ല.
: കട കത്തിക്കുമെന്ന് ഒരു പോലീസുകാരന്‍ ഭീഷണിപ്പെടുത്തി.

: ഇന്ന് തന്നെ കണക്ക് തീര്‍ക്കുമെന്ന് സൈബര്‍ പോരാളി.

: ഞാന്‍ നാടിന് ശാപം പിഴുതുകളയുമെന്ന് നിരീശ്വര സംഘത്തിലെ ഒരാള്‍.

മദ്യത്തിന്റെയും മയക്കുമരുന്നിന്റേയോ പിന്‍ബലത്തിലാവാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിയ്ക്ക് പരാതി നല്‍കും. സിസിടിവി ദൃശ്യങ്ങള്‍ തെളിയുമെന്ന പ്രതീക്ഷയോടെ. തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. പ്രബുദ്ധ കേരളത്തിന്റെ അവസ്ഥ, വെറുതെ വിടരുത് ഒന്നിനെയും.. നിയമത്തിന്റെ അങ്ങേയറ്റം വരെ പോരാടുക. ഐക്യദാര്‍ഢ്യം, പുസ്തകം കത്തിക്കുന്നവര്‍, കട കത്തിക്കുന്നവര്‍, നാളെ മനുഷ്യരെയും കത്തിക്കുമെന്നും ഒരാള്‍ പറയുന്നു. മാത്രമല്ല, ഇതിനെല്ലാം പിന്നില്‍ ഉണ്ണി മുകുന്ദനാണെന്നും ഉണ്ണി മുകുന്ദന്‍ ഇതിന് മറുപടി പറയണം എന്ന് വരെ കമന്റിടുന്നവര്‍ ഉണ്ട്.

കുഞ്ഞിക്കൂനന്‍ മിസ്റ്റര്‍ ബട്ടലര്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് . ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് െ്രെഡവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. അതേസമയം, ഇത്രയും വിവാദങ്ങള്‍ക്കിടയിലും തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും.

More in News

Trending

Recent

To Top