Actor
അവര്‍ പിടിച്ചു കൊണ്ടു പോയി ജയിലിലിട്ടു… അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു, കരയുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല; പൊട്ടിക്കരഞ്ഞ് പോയ നിമിഷത്തെ പറ്റി അശോകന്‍
അവര്‍ പിടിച്ചു കൊണ്ടു പോയി ജയിലിലിട്ടു… അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു, കരയുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല; പൊട്ടിക്കരഞ്ഞ് പോയ നിമിഷത്തെ പറ്റി അശോകന്‍
ഒരിടവേളയ്ക്ക് ശേഷം നടൻ അശോകൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കം, ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്നിങ്ങനെ രണ്ട് സിനിമകളിലാണ് ഈ വര്‍ഷം അഭിനയിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അദ്ദേഹം.
തന്റെ കഴിഞ്ഞ് പോയ കരിയറിനെ കുറിച്ച് അശോകന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തനിക്ക് ലഭിക്കേണ്ടിയിരുന്ന അവാര്‍ഡുകള്‍ പോലും ചിലര്‍ തട്ടിത്തെറിപ്പിച്ചതിനെ പറ്റിയും നടന്‍ പറയുന്നു.
തനിക്ക് കിട്ടുമെന്ന് കരുതിയ അവാര്‍ഡുകള്‍ പോലും തട്ടി മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് അശോകന്‍ പറയുന്നത്. ‘കിട്ടേണ്ടതെന്ന് കരുതിയിരുന്ന അവാര്‍ഡുകളില്‍ പലതും കിട്ടാതെ പോയിട്ടുണ്ട്. പലപ്പോഴും അതു തട്ടി മാറ്റിയവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അത്തരം സമയങ്ങളില്‍ അതൊന്നും മനസ്സിലേക്കെടുത്തിട്ടില്ല. അമരം സിനിമയില്‍ സപ്പോര്‍ട്ടിങ് ആക്ടര്‍ക്കുള്ള അവാര്‍ഡ് കിട്ടുമെന്നു പലയിടത്തും എന്റെ പേര് വന്നിരുന്നു. പക്ഷേ അതും കിട്ടിയില്ല,’ എന്നാണ് നടന്‍ പറയുന്നത്.
ഒരിക്കല്‍ ജയിലില്‍ കിടന്നു, ഒരുപാടു കരയേണ്ട സാഹചര്യവും തനിക്ക് വന്നിട്ടുണ്ട്. ‘പ്രണാമം’ എന്ന സിനിമയില്‍ ലഹരി മരുന്നിന് അടിമയായ കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചത്. അക്കാലത്ത് ഖത്തറില്‍ ഒരു പ്രോഗ്രാമിന് പോയി. ആ സമയം പ്രണാമത്തിലെ ചില സ്റ്റില്ലുകള്‍ ചേര്‍ത്ത് വച്ച് ഏതോ ഒരാള്‍ ഖത്തറിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക പരാതി കൊടുത്തു. ഇന്ത്യയില്‍ നിന്ന് വന്ന ഏതോ ഒരു ലഹരി വ്യാപാരിയാണ് ഞാന്‍ എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
സിനിമയിലെ സീനുകള്‍ കണ്ടതോടെ പൊലീസും തെറ്റിദ്ധരിച്ചു. അവര്‍ പിടിച്ചു കൊണ്ടു പോയി ജയിലിലിട്ടു. അന്നവിടെ പാക്കിസ്ഥാനി തടവുകാരുമുണ്ടായിരുന്നു. കരയുകയല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. ഒടുവില്‍ ‘അനന്തരം’ സിനിമയുടെ വാര്‍ത്തയുടെ കട്ടിങ് അധികൃതരെ കാണിച്ചു. അപ്പോഴാണ് ഞാന്‍ നടനാണെന്ന് അവര്‍ക്കു മനസിലായത്.
അമിതാഭ് ബച്ചന്റെയും കമലാഹാസന്റെയുമൊക്കെ കൂട്ടുകാരനാണോ എന്ന് പിന്നീട് പൊലീസ് ചോദിച്ചു. സിനിമയില്‍ കണ്ടു പരിചയം മാത്രമേയുള്ളുവെങ്കിലും അതെ എന്നു ഞാന്‍ പറഞ്ഞു. അന്നവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുകയായിരുന്നല്ലോ തന്റെ ആവശ്യമെന്നും,’ അശോകന്‍ കൂട്ടിച്ചേര്‍ത്തു.
പരിഹാസം താനത്ര ഇഷ്ടപ്പെടുന്ന കാര്യമല്ലെന്നാണ് അശോകന്‍ പറയുന്നത്. ‘തമാശയും പരിഹാസവും രണ്ടും രണ്ടാണ്. മനപ്പൂര്‍വമുള്ള കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. അതിനോടെനിക്ക് വെറുപ്പാണ്. ചിലരുടെ അഹങ്കാരമാണ് ഇത്തരം പരിഹാസങ്ങള്‍ക്ക് കാരണം. ഞാന്‍ അതിനു നിന്ന് കൊടുക്കാറില്ലെന്നാണ്’, നടന്‍ പറയുന്നത്. ഇന്‍ഹരിഹര്‍ നഗറിലെ തോമസുകുട്ടിയെ കുറിച്ചും അശോകന് പറയാനുണ്ട്. ‘നാല് നായകന്മാരുള്ള സിനിമയാണ്. ഓരോരുത്തരും മത്സരിച്ച് അഭിനയിച്ചു. എന്നിട്ടും അശോകന്റെ തോമസുകുട്ടിക്ക് എന്തോ പ്രത്യേകതയുണ്ടെന്നാണ് കണ്ടവരെല്ലാം പറഞ്ഞത്. ‘തോമസുകുട്ടി വെറും നായകനായിരുന്നില്ല. അല്‍പം കുസൃതിയുള്ള, ലേശം വില്ലത്തരമുള്ള നായകനായിരുന്നു. എന്നാലും ഇപ്പോഴും നാലാളു കൂടിയാല്‍ തോമസൂട്ടി വിട്ടോടായെന്നു കേള്‍ക്കും,’ താരം പറയുന്നു.
അശോകനെക്കുറിച്ചുള്ള ഓർമ്മ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച് മുകേഷും ഒരിക്കൽ എത്തിയിരുന്നു. ദുബായ് പോലീസ് പിടികൂടിയ കഥ തന്നെയായിരുന്നു മുകേഷും പറഞ്ഞത്
