Actress
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ല, ദുബായിൽ നിന്നും എത്തിയതും സ്വന്തം ചെലവിൽ; ആശാശരത്ത്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ല, ദുബായിൽ നിന്നും എത്തിയതും സ്വന്തം ചെലവിൽ; ആശാശരത്ത്
മലയാള സിനിമയിലെ പ്രമുഖ നടി സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തിന് നൃത്തം പരിശീലിപ്പിക്കാൻ ഭീമമായ പ്രതിഫലം ചോദിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഈ നടി ആരാണെന്ന് കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു സോഷ്യൽ മീഡിയ. പിന്നാലെ നടി ആശാശരത്തിന്റെ പേരും ഉയർന്ന് വന്നിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് പറയുതയാണ് നടി ആശ ശരത്ത്. കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്സൽ നടത്തി പെർഫോം ചെയ്തിരുന്നു. ദുബായിൽ നിന്നും സ്വയം ടിക്കറ്റെടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് അന്ന് പെർഫോം ചെയ്തത്.
കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്ന വേദിയാണ് കലോത്സവം. ഏറെ സന്തോഷത്തോടെയായിരുന്നു അന്ന് ഞാൻ അവിടെ എത്തിയതും. പുതിയ തലമുറയ്ക്കൊപ്പം പ്രവർത്തിക്കുക എന്നത് മനസ്സിനും സന്തോഷം നൽകുന്ന കാര്യമാണ്. പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയില്ല.
ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു സ്കൂൾ കലോത്സവത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. പണം വേണ്ട എന്നത് ഞാൻ തന്നെ സ്വയം തീരുമാനിച്ചതായിരുന്നു. എന്തെങ്കിലും ഡിമാൻഡ്സ് ഉണ്ടോ എന്ന് അവർ ചോദിച്ചപ്പോൾ ഒന്നുമില്ല, ഞാൻ സ്വയം വന്നു ചെയ്യാം എന്നത് ഞാൻ മുന്നോട്ടുവച്ച കാര്യമായിരുന്നു.
പ്രതിഫലം വാങ്ങിക്കുക എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യവും കാഴ്ചപ്പാടുമാണ്. കലോത്സവങ്ങളല്ലാതെ സർക്കാരിന്റെ മറ്റ് പരിപാടികളിൽ പെർഫോം ചെയ്യുമ്പോൾ കലാകാരന്മാർക്ക് കൃത്യമായ വേതനം തന്ന് തന്നെയാണ് അവർ ക്ഷണിക്കുന്നത് എന്നും ആശാ ശരത്ത് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.
16000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിന് വേണ്ടി യുവജനോത്സവം വഴി വളർന്ന് വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചിരുന്നു. അവർ അതിന് സമ്മതിക്കുകയും ചെയ്തതാണ്. എന്നാൽ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്തത്തിന് അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്.
അതുകൊണ്ട് ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗത ഗാനം പഠിപ്പിക്കേണ്ട എന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട് എന്നും അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാനും കുട്ടികളെ നൃത്തം പരിശീലിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
കലോത്സവങ്ങളിലൂടെ പേരെടുത്തവർ കുറച്ചു സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചത് കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരം ആളുകൾ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചു സിനിമയും കുറച്ചു കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നത് എന്നും ശിവൻകുട്ടി പറഞ്ഞിരുന്നത്.