പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്‌ക്കൊരു അവസരം തന്നു ; പ്രതിഫലം മോഹിക്കാതെ അഭിനയിക്കാന്‍ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം ക്യാഷ് അയച്ച് തന്നു ; പിന്നെ കേള്‍ക്കുന്നതെന്താണെന്ന് ചോദിച്ചാല്‍ അറിയില്ല- അനീഷ് രവി
ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണത്തിൽ പ്രതികരണവുമായി നടന്‍ അനീഷ് രവി. ഷെഫീക്കിന്റെ സന്തോഷത്തില്‍ അനീഷ് രവിയും അഭിനയിച്ചിരുന്നു. സിനിമയിലെ പുരുഷന്മാര്‍ക്കൊന്നും പ്രതിഫലം നല്‍കിയില്ലെന്ന വാദത്തെ എതിര്‍ക്കുന്ന പ്രതികരണമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അനീഷ് പറയുന്നത്. താനടക്കം സിനിമയിലെ പ്രധാന റോളുകള്‍ അവതരിപ്പിച്ച മൂന്ന് പേര്‍ക്ക് പ്രതിഫലം നല്‍കിയതിനെ പറ്റിയും നടന്‍ സൂചിപ്പിച്ചിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
പഴയതൊന്നും മറക്കാത്ത, മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങള്‍ ഒരുമിച്ചു ചിലവിടാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന്. സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേര്‍ത്ത് നിര്‍ത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്.പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്‌ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോള്‍ പ്രതിഫലം മോഹിക്കാതെ അഭിനയിക്കാന്‍ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം അയച്ച് തന്ന തുകയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്ത് പോകുന്നു. മടക്കയാത്രയില്‍ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങന്‍) പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു. ഞങ്ങള്‍ മൂന്നുപേര്‍ക്കും ഏതാണ്ട് ഒരേ സമയത്തതാണ് കാശ് വന്നതിന്റെ മെസ്സേജും വന്നത്.
പിന്നെന്താണ്.. ഈ കേള്‍ക്കുന്നതെന്ന് ചോദിച്ചാല്‍ അറിയില്ല. ഒന്ന് കൂടി. തനിയ്ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോള്‍
ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്‌സ്പീരിയന്‍സ് ആണ് എന്നാണ്. ചുരുങ്ങിയ നാള്‍ കൊണ്ട് താന്‍ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാന്‍ ഒരുവന് കഴിഞ്ഞു എങ്കില്‍ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്.
അത് അത്ര പെട്ടെന്ന് ഒരാള്‍ക്കും മറച്ചു പിടിയ്ക്കാനാവില്ല. കാരണം നമ്മള്‍ ചെയ്യുന്ന നന്മ നമ്മെ തേടി വരുമെന്നാണ്’, അനീഷ് രവി പറയുന്നത്.
അതേ സമയം ബാലയ്‌ക്കെതിരെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്. ‘ബാല പറയുന്നത് മുഴുവന്‍ കളവാണ്. അയാള്‍ നല്ല മനസിന്റെ ഉടമയല്ല. ചതിയും വഞ്ചനയും അയാളുടെ സ്ഥിരം പരിപാടിയാണ്. ഒരു ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ ഒരു ആര്‍ട്ടിസ്റ്റിനെ കുറിച്ച് ഞാന്‍ പറയാന്‍ പാടില്ലാത്തതാണ്.
എന്റെ പ്രിയ സുഹൃത്ത് സംവിധാനം ചെയ്ത സിനിമയില്‍ ബാല ഒരു പ്രധാന വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ വിതരണം ഉള്‍പ്പെടെയുള്ള ചില കാര്യങ്ങള്‍ ബാലയെ ഏല്‍പ്പിച്ചിരുന്നു. അയാളുടെ ചിത്രമായിട്ട് കൂടി പ്രൊഡ്യൂസറെ പറ്റിച്ച് വേണ്ട പരസ്യം ചെയ്യാതെ പണം മുക്കിയതായി കേട്ടിരുന്നു. എന്ന് മാത്രമല്ല ഒരു നടന്‍ എന്ന നിലയ്ക്ക് ബാല വലിയ സംഭവമൊന്നുമല്ല. മലയാളം ഉച്ചരിക്കാന്‍ പോലും അറിയാത്ത ഇയാള്‍ ഉണ്ണി മുകുന്ദന്റെ സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതി മാപ്പ് പറയുകയാണ് വേണ്ടത്’.
ഉണ്ണി മുകുന്ദനെ തകര്‍ക്കുക എന്നത് ഒരുപാട് പേരുടെ സ്വപ്നം ആണ്.. ഇങ്ങനെ പല കോലവും കാണും… ഉണ്ണി മറുപടി കൊടുത്തു മടുക്കുകയുള്ളു. എന്തായാലും നല്ല സിനിമകളുമായി ഇനിയും വരാന്‍ ഉണ്ണിയ്ക്ക് സാധിക്കട്ടെ. സുഹൃത്തെന്ന നിലയില്‍ ബാല കുറച്ചൂടി പക്വതയോട് കൂടി പെരുമാറാമായിരുന്നു. പരസ്യമായി പ്രസ്താവന നടത്തുന്നതിന് മുന്‍പേ ഉണ്ണിയുമായി സംസാരിച്ച് പരിഹരിക്കാത്തത് വളരെ മോശമായി പോയെന്നും ആരാധകര്‍ പറയുന്നു.
