News
അമരൻ പ്രദർശിപ്പിച്ചിരുന്ന തിയേറ്ററിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയിൽ
അമരൻ പ്രദർശിപ്പിച്ചിരുന്ന തിയേറ്ററിൽ പെട്രോൾ ബോംബെറിഞ്ഞ സംഭവം; രണ്ട് പേർ പിടിയിൽ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്രം പറയുന്ന ചിത്രം അമരൻ. ചിത്രത്തിനെതിരെ തമിഴ് നാട്ടിൽ പലയിടത്തും പ്രതിഷേധം നടന്നിരുന്നതിന് പിന്നാലെ അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേയ്ക്ക് പെട്രോൾ ബോംബെറിഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
തിയേറ്ററിന് നേരെ പെട്രോൾ ബോംബെറിഞ്ഞതിൽ എസ്ഡിപിഐ പ്രവർത്തകർക്ക് പങ്കുണ്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. അക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തിരുനെൽവേലിയിലാണ് സംഭവം. അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ് ബൈക്കിലെത്തിയ 2 പേർ പെട്രോൾ ബോംബ് എറിഞ്ഞത്. മൂന്ന് കുപ്പിയോളം പെട്രോൾ ബോംബുകളാണ് ഇവർ തിയേറ്ററിലേയ്ക്ക് എറിഞ്ഞത്.
അതേസമയം, മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ, വെറും 14 ദിവസം കൊണ്ട് 280 കോടി രൂപയിലധികം കളക്ഷൻ നേടിയിരിക്കുകയാണ് അമരൻ. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്.
നേരത്തെ, ചിത്രം മുസ്ലീങ്ങളെയും കശ്മീരികളെയും നിഷേധാത്മകമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് തമിഴ് നാട്ടിൽ പലയിടത്തായി പ്രതിഷേധം നടന്നിരുന്നു. അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പരത്തുന്നുവെന്നാരോപിച്ച് ആണ് പ്രതിഷേധം.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു.
2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.