Malayalam
അമ്മയിൽ എന്തിനാണ് ക്രിക്കറ്റ് കളി, മോഹൻലാലിന് സച്ചിനാകാൻ കഴിയില്ല; നെടുമുടി വേണു ആട്ടിൻ തോലിട്ട ചെന്നായ; അന്ന് ആ നടൻ പറഞ്ഞത്…തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്
അമ്മയിൽ എന്തിനാണ് ക്രിക്കറ്റ് കളി, മോഹൻലാലിന് സച്ചിനാകാൻ കഴിയില്ല; നെടുമുടി വേണു ആട്ടിൻ തോലിട്ട ചെന്നായ; അന്ന് ആ നടൻ പറഞ്ഞത്…തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്
പകരം വെയ്ക്കാനില്ലാത്തെ അതുല്യ പ്രതിഭ, മലയാള സിനിമയുടെ പെരുന്തച്ഛൻ എന്ന തന്നെ വിശേഷിപ്പിക്കാവുന്ന നടൻ തിലകനും മലയാള താരസംഘടനയായ അമ്മയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. അന്ന് മാത്രമല്ല, കാലങ്ങൾക്കിപ്പുറവും അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും സത്യമായിരുന്നുവെന്ന് തെളിഞ്ഞുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അമ്മയ്ക്കെതിരെ മാത്രമല്ല, പല വലിയ നടൻമാർക്കെതിരെയും ശക്തമായ ആരോപണങ്ങൾ തിലകൻ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ തിലകന്റെ ജീവിതത്തിലുണ്ടായ ചില പ്രതിസന്ധികലെ കുറിച്ച് തുറന്ന് പറയുകയാണ് ആലപ്പി അഷ്റഫ്. അദ്ദേഹത്തന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
‘അഭിനയസിദ്ധി കൊണ്ട് മാത്രം സിനിമയിൽ തിളങ്ങിയ നടനാണ് തിലകൻ. സിനിമയിൽ ഇന്നും തുടരുന്ന കുത്തിത്തിരുപ്പ്, കുതികാലുവെട്ടൽ തുടങ്ങിയവയിലൊന്നും തിലകൻ ഭാഗമായിട്ടില്ല. അതുകൊണ്ടാണ് സത്യങ്ങൾ തുറന്നുപറയാൻ അദ്ദേഹത്തിന് ഒരു മടിയും ഇല്ലായിരുന്നു. അതിനാൽത്തന്നെ അദ്ദേഹം കടുത്ത പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. ഒരേസമയം തന്നെ അദ്ദേഹത്തിന് താരസംഘടനയായ അമ്മയുമായും ടെക്നീഷ്യൻമാരുടെ സംഘടനയായ ഫെഫ്കയുമായി പിണങ്ങേണ്ടി വന്നിട്ടുണ്ട്.
അമ്മയിലേക്ക് പോയപ്പോൾ തന്റെ സംരക്ഷണത്തിനായി തിലകൻ രണ്ട് പൊലീസുകാരെയും കൊണ്ടാണ് പോയത്. ഇത് അമ്മയെ ചൊടിപ്പിച്ചു. അതോടൊപ്പം സംവിധായകരെ കടുത്ത ഭാഷയിൽ വിമർശിച്ചത് ഫെഫ്കയെയും ചൊടിപ്പിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരും ശ്രമിച്ചിരുന്നില്ല. അങ്ങനെ സിനിമയിൽ നിന്ന് തിലകനെ പൂർണമായും വിലക്കുന്ന അവസ്ഥ ഉണ്ടായി.
ആ സമയത്ത് സോഹൻ റോയ് സംവിധാനം ചെയ്ത ഡാം999 എന്ന ഇംഗ്ലീഷ് ചിത്രത്തിൽ തിലകനെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതും ചിലർ നശിപ്പിച്ചു. ആ സമയത്ത് സോഹൻ റോയ്, തിലകനെ സാന്ത്വനിപ്പിച്ച് അഭിനയിപ്പിക്കാതെ എഗ്രിമെന്റിൽ എഴുതിയ മുഴുവൻ പണവും കൊടുത്ത് പറഞ്ഞുവിട്ടു. ശേഷം അദ്ദേഹം നിലനിൽപ്പിനായി സീരിയലുകളിൽ അഭിനയിക്കാമെന്ന് തീരുമാനത്തിലെത്തി. അതിനും അദ്ദേഹത്തിന് വിലക്കുണ്ടായി.
ഈ വിലക്ക് അദ്ദേഹം അറിഞ്ഞപ്പോൾ കരഞ്ഞുപോയെന്നാണ് അറിയാൻ സാധിച്ചത്. പിന്നീട് അദ്ദേഹം നാടകരംഗത്തേയ്ക്ക് തിരിയുകയായിരുന്നു. അങ്ങനെ അഭിനയരംഗത്ത് തിലകൻ തുടർന്നു. ഇതിനിടയിൽ അദ്ദേഹത്തെ ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ ഷാജി കൈലാസ് ഇടപെട്ടാണ് സിനിമയിലുളള അദ്ദേഹത്തിന്റെ വിലക്ക് മാറ്റിയത്. അങ്ങനെയാണ് തിലകൻ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ അഭിനയിക്കുന്നത്.
സിനിമാരംഗത്ത് ലിവിംഗ് ടുഗെദർ ആദ്യമായി നടപ്പിലാക്കിയ വ്യക്തിയാണ് തിലകൻ. എനിക്ക് രണ്ട് ഭാര്യയുണ്ടെങ്കിലും അവരെ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് തിലകൻ പറയുകയുണ്ടായി. അമ്മ സംഘടന ഒരു മാഫിയയാണെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. മോഹൻലാൽ നല്ലൊരു മനുഷ്യനും നടനുമാണെന്ന് തിലകൻ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ ചുറ്റുമുളള ആളുകളെ മാറ്റിനിർത്തിയില്ലെങ്കിൽ സർവനാശമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു. കലാകാരൻ സ്വതന്ത്രനായി നിൽക്കട്ടെ, അമ്മയിൽ എന്തിനാണ് ക്രിക്കറ്റ് കളി, മോഹൻലാലിന് സച്ചിനാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നെടുമുടി വേണുവിനെക്കുറിച്ചും തിലകൻ പറഞ്ഞിട്ടുണ്ട്. നെടുമുടി വേണു ആട്ടിൻ തോലിട്ട ചെന്നായ ആണെന്നാണ് തിലകൻ പറഞ്ഞത്. ഹിസ് ഹൈനസ് അബ്ദുളള എന്ന സിനിമയിൽ ഉദയവർമ തമ്പുരാൻ എന്ന കഥാപാത്രം ചെയ്യാൻ തിലകൻ അഡ്വാൻസ് വാങ്ങിയിരുന്നു. ആ വേഷം നെടുമുടി വേണു തട്ടിയെടുക്കുകയായിരുന്നുവെന്നാണ് തിലകന്റെ ആരോപണം. നടൻ ദിലീപ് കൊടും വിഷമാണെന്നും സിനിമയിൽ ഉളളവർ സൂക്ഷിക്കണമെന്നും തിലകൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നുമാണ് ആലപ്പി അഷ്‌റഫ് പറഞ്ഞത്.
തിലകൻ ചേട്ടന് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് അന്ന് പ്രതികരിച്ചത്. വീട്ടിലെ കാരണവർക്ക് നമ്മളെ എന്തും പറയാം. മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകൻ ചേട്ടൻ. വലിയവർ സംസാരിക്കുമ്പോൾ ചെറിയവർ മിണ്ടാതിരിക്കണം, തിലകൻ ചേട്ടൻ എന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട് എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.
