Actress
പരാമർശങ്ങൾ അനാവശ്യം; നടി കസ്തൂരിയുടെ മുൻകൂർ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
പരാമർശങ്ങൾ അനാവശ്യം; നടി കസ്തൂരിയുടെ മുൻകൂർ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി കസ്തൂരി. ചെന്നൈയിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത് കസ്തൂരി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടി ഒളിവിൽ പോയിരുന്നു. എന്നാൽ ഇപ്പോഴിതാ നടിയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.
നായിഡു മഹാജന സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കസ്തൂരിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുനഗർ പൊലീസ് സെക്ഷൻ 196(1)(എ), 197(1)(സി), 296(ബി), 352, 353(3) എന്നിവയ്ക്കൊപ്പം ഐടി നിയമം സെക്ഷൻ 196(1)(എ), 197(1)(സി), 352, 353(3) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്നും തെലുങ്ക് സമുദായത്തിലെ സ്ത്രീകൾക്കെതിരെ കസ്തൂരി സംസാരിക്കുന്നത് ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാൽ പരാമർശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞിരുന്നു.
രാജാക്കൻമാരുടെ അന്ത:പുരങ്ങളിൽ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിൻമുറക്കാരാണ് തെലുങ്കർ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. ഇതിനുപിന്നാലെയാണ് നടിയ്ക്കെതിരെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പ്രതിഷേധമുയർന്നിരുന്നത്. നേരത്തെ, ആരോപണങ്ങൾ നിഷേധിച്ച് നടി രംഗത്തെത്തിയിരുന്നു.
താനൊരു ബ്രാഹ്‌മണ സ്ത്രീ ആയതുകൊണ്ടാണ് ചിലർ നുണപ്രചാരണം നടത്തുന്നതെന്നാണ് കസ്തൂരി പറഞ്ഞത്. തെലുങ്കരെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. തന്റെ പരാമർശത്തെ ചിലർ വളച്ചൊടിക്കുകയായിരുന്നു. തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് എന്നും കസ്തൂരി പറഞ്ഞിരുന്നു.