Connect with us

ഓർമയുണ്ടോ ഈ കൊച്ചുമിടുക്കികളെ ; വിശേഷങ്ങളുമായി നിരഞ്ജനയും നിവേദിതയും !

Malayalam

ഓർമയുണ്ടോ ഈ കൊച്ചുമിടുക്കികളെ ; വിശേഷങ്ങളുമായി നിരഞ്ജനയും നിവേദിതയും !

ഓർമയുണ്ടോ ഈ കൊച്ചുമിടുക്കികളെ ; വിശേഷങ്ങളുമായി നിരഞ്ജനയും നിവേദിതയും !

മലയാള സിനിമയിൽ ഏറെ ജന ശ്രദ്ധ നേടുന്ന താരങ്ങൾ എന്നും ബാല താരങ്ങളാണ്.ഇപ്പോൾ അങ്ങനെ ഒരുപാട് ബാല താരങ്ങൾ കടന്നു വരുന്നുമുണ്ട് . ബേബി ശാലിനി- ശ്യാമിലി സഹോദരിമാര്‍ക്ക് ശേഷം മലയാളസിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബാലതാരങ്ങളായിരുന്നു ബേബി നിരഞ്ജന- നിവേദിത സഹോദരിമാര്‍. ‘തന്മാത്ര’യില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ബേബി നിരഞ്ജനയേയും ‘ഭ്രമരം’, ‘കാണാകണ്‍മണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ അഭിനയം കാഴ്ച വച്ച ബേബി നിവേദിതയേയും മലയാളികള്‍ക്ക് അത്ര വേഗത്തില്‍ മറക്കാനാവില്ല. വിരലില്‍​ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ട് ഈ കൊച്ചുമിടുക്കികള്‍ കവര്‍ന്നത് പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളാണ്.

സിനിമയില്‍ ധാരാളം അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ തന്നെ അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോള്‍ കോഴിക്കോട് എന്‍ ഐടിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നിരഞ്ജന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗിനു ബിരുദവിദ്യാര്‍ത്ഥിനിയും.

അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. “ഞങ്ങള്‍ ഇവിടെ ആയതുകൊണ്ട് സിനിമാ ഷൂട്ടിംഗിനായി ഇടയ്ക്കിടെ നാട്ടിലേക്ക് വരുന്നത് ബുദ്ധിമുട്ടായിരുന്നു. ക്ലാസ്സുകള്‍ മിസ്സ് ചെയ്യും. ഇവിടെയാണെങ്കില്‍ കൂടുതല്‍ ലീവാകുന്നതൊക്കെ സ്കൂളില്‍ പ്രശ്നമാണ്. അങ്ങനെയാണ് അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ രണ്ടുപേരുടെയും അഭിനയം നിര്‍ത്തിയത്. അവര്‍ പ്രൊഫഷണല്‍ ഡിഗ്രിയെന്തെങ്കിലും സ്വന്തമാക്കണം എന്നു ഞങ്ങള്‍ക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞിട്ട് അവര്‍ അവരുടെ പാഷനെ പിന്തുടര്‍ന്നോട്ടെ എന്നു കരുതി,” നിവേദിത-നിരഞ്ജന സഹോദരിമാരെ കുറിച്ച്‌ അമ്മ പ്രസീത ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ചെറുപ്പത്തില്‍ ഓരോ സിനിമയിലും തിരിച്ച്‌ അബുദാബിയിലേക്ക് തന്നെ തിരിച്ചു വരുന്നതുകൊണ്ട് സിനിമയുടെ ഫെയിം ഒന്നും ഞങ്ങള്‍ അധികം അനുഭവിച്ചിട്ടില്ല. സിനിമ എന്നു പറയുമ്ബോള്‍ ഇപ്പോഴും സന്തോഷിപ്പിക്കുന്നത്, അതിന്റെ മേക്കിംഗ് പ്രോസസ് തന്നെയാണ്. സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അഭിനയത്തോട് ഇപ്പോഴും പാഷനുണ്ട്. നിരവധി നല്ല സംവിധായകരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി, അതുകൊണ്ടു തന്നെ ഫിലിം മേക്കിംഗ് കൂടി പഠിക്കണം എന്നാണ് ആഗ്രഹം. 12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴേ പോകണമെന്നായിരുന്നു പ്ലാന്‍. പക്ഷേ ആദ്യം നല്ലൊരു പ്രൊഫഷണല്‍ ഡിഗ്രി കയ്യിലുണ്ടാവണം എന്ന് അച്ഛനുമമ്മയും പറഞ്ഞു. മെറിന്‍ സ്ട്രിപ് ഒക്കെ പഠിച്ചിറങ്ങിയ ജൂലിയാര്‍ഡ് യൂണിവേഴ്സ്റ്റിയില്‍ പോയി പഠിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,” നിവേദിത പറയുന്നു.

“ഇപ്പോള്‍ എഞ്ചിനീയറിംഗും അവര്‍ എനിക്കു വേണ്ടി ചെയ്യുന്നതാണ്. പ്ലസ് ടുവിനൊക്കെ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുണ്ടായിരുന്നു രണ്ടുപേര്‍ക്കും, ഫിസിക്സിലൊക്കെ നല്ല സ്കോറും. അതാണ് എഞ്ചിനീയറിംഗിനു വിടാം എന്നോര്‍ത്തത്. എഞ്ചിനീയറിംഗിന്റെ സര്‍ട്ടിഫിക്കറ്റ് നേടി എന്നെ ഏല്‍പ്പിച്ചിട്ട് അവരുടെ പാഷനെ പിന്‍തുടരാനാണ് രണ്ടുപേരുടെയും പ്ലാന്‍. സിനിമയെ കുറിച്ചും സിനിമോട്ടോഗ്രാഫിയെ കുറിച്ചുമൊക്കെ വിദേശ യൂണിവേഴ്സിറ്റികളില്‍ പോയി പഠിക്കണം എന്നാണ് രണ്ടാളുടെയും പ്ലാന്‍,” പ്രസീത കൂട്ടിച്ചേര്‍ക്കുന്നു.

‘ഭരത് ചന്ദ്രന്‍ ഐപിഎസ്’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ബ്ലെസി ചിത്രം ‘തന്മാത്ര’യില്‍ മോഹന്‍ലാലിന്റെയും മീരാ വസുദേവിന്റെയും മകളായി അഭിനയിച്ചു. ‘തന്മാത്ര’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നിരവധി അവാര്‍ഡുകളും നിരഞ്ജനയെ തേടിയെത്തി. ‘കാക്കി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചിരുന്നു. മൂന്നു ചിത്രങ്ങള്‍ക്ക് കൊണ്ടു തന്നെ മലയാളക്കരയുടെ സ്നേഹം കവരാന്‍ ഈ കൊച്ചുസുന്ദരിയ്ക്ക് കഴിഞ്ഞു.

സംവിധായകന്‍ ബ്ലെസിയാണ് നിവേദിതയെ കണ്ടെത്തുന്നത്. ‘പളുങ്ക്’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഇളയ മകളായിട്ടായിരുന്നു നിവേദിതയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ബ്ലെസിയുടെ ‘ഭ്രമരം’ എന്ന ചിത്രത്തിലും നിവേദിത അഭിനയിച്ചു. ‘കാണാകണ്‍മണി’, ‘മോസ് ആന്‍ഡ് ക്യാറ്റ്’, ‘ഇന്നത്തെ ചിന്താവിഷയം’ എന്നിങ്ങനെ ആറോളം സിനിമകളിലും നിരവധി പരസ്യങ്ങളിലും അഭിനയിച്ചതിനു ശേഷമാണ് നിവേദിത അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ‘കാണാകണ്‍മണി’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും നിവേദിത സ്വന്തമാക്കിയിരുന്നു.

ജീവിതത്തിന്റെ പുതിയ അധ്യായമാണ് എന്‍ ഐടി ജീവിതം നിരഞ്ജനയ്ക്കും നിവേദിതയ്ക്കും സമ്മാനിക്കുന്നത്. അബുദാബിയിലെ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന നിരഞ്ജനയ്ക്ക് ആദ്യത്തെ ഒന്നു രണ്ടു വര്‍ഷം അതിജീവനത്തിന്റേതായിരുന്നു എന്നു പ്രസീത ഓര്‍ക്കുന്നു. “പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കല്‍, സ്ഥലങ്ങള്‍ പഠിക്കല്‍ ഒക്കെയുമായി അഡ്ജസ്റ്റാവാന്‍ രണ്ടുപേരും ആദ്യം സമയമെടുത്തു. ഇപ്പോള്‍ എല്ലാം പഠിച്ചെടുത്തു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ഇനി യുഎഇയില്‍ പഠിക്കേണ്ട, ഒന്നുകില്‍ കാനഡയിലോ അമേരിക്കയിലോ പോവണം, അല്ലെങ്കില്‍ ഇന്ത്യ, എന്നതായിരുന്നു അവരുടെ തീരുമാനം. അവരും നാടും നാട്ടിലെ രീതികളും ശീലിക്കട്ടെ എന്ന് ആഗ്രഹിച്ചാണ് കോഴിക്കോട്ടേക്ക് വിട്ടത്,” പ്രസീത പറയുന്നു.

You Can Free Downlod All Type Of Photo Gallery And Wallpapers Without Watermark From WWW.OKGOT.COM

“അബുദാബിയില്‍ ആരും ആരുടെയും കാര്യത്തില്‍ അത്ര ആകുലരല്ല. ഇവിടെ പക്ഷേ അങ്ങനെയല്ല. എവിടെ പോവുന്നു, എന്താ കാര്യം എന്നൊക്കെ ചോദ്യങ്ങളാണ്. ചിലപ്പോള്‍ അതൊക്കെ നല്ലതാണ്, ആരൊക്കെയോ നമുക്കുണ്ടെന്നു തോന്നും. എന്നാല്‍ മറ്റു ചിലപ്പോള്‍ നമ്മുടെ പേഴ്സണല്‍ സ്പെയ്സിലേക്കാണ് ആ ചോദ്യങ്ങള്‍ വരുന്നത് .അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗില്‍ നല്ല വ്യത്യാസമുണ്ട്. എന്നാലും ഇപ്പോള്‍ എല്ലാം ശീലമായി,” നാട്ടിലെ ജീവിതത്തെ കുറിച്ച്‌ നിരഞ്ജന.

വളരെ ചെറുപ്പത്തില്‍ അഭിനയിച്ചതുകൊണ്ട് അക്കാലം കൃത്യമായി ഓര്‍മ്മയൊന്നുമില്ല രണ്ടുപേര്‍ക്കും. “‘കാണാകണ്‍മണി’, ‘മോസ് ആന്‍ഡ് ക്യാറ്റ്’ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു എനിക്ക് കൂടുതല്‍ പെര്‍ഫോമന്‍സിനുള്ള അവസരം ഉണ്ടായിരുന്നത്. ആ സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളൊക്കെ ഇപ്പോഴും ഓര്‍ക്കാറുണ്ട്. പ്രൊഡക്ഷനിലെ അങ്കിള്‍മാരെയും ലൊക്കേഷനുകളുമൊക്കെ ചിലപ്പോള്‍ ഓര്‍മ്മ വരും,” നിവേദിത ഓര്‍ക്കുന്നു.

സുഹൃത്തുക്കളും പഠനത്തിരക്കുകളുമൊക്കെയായി തിരക്കിലാണ് ഈ സഹോദരിമാര്‍ ഇപ്പോള്‍. പ്രൊഫഷണല്‍ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏല്‍പ്പിച്ച്‌ തങ്ങളുടെ പാഷനെ പിന്‍തുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികള്‍ക്ക് കാണാം. എന്തെന്നാല്‍, സിനിമയെന്നത് കുഞ്ഞുനാളില്‍ മനസ്സില്‍ വേരുറച്ച ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് ഇരുവര്‍ക്കും.

about niranjana and niveditha

More in Malayalam

Trending

Recent

To Top