Malayalam
മലയാള സിനിമാ ചരിത്രത്തിൽ ആദ്യം; ഇത്തവണ മാറ്റുരയ്ക്കുന്നത് 160 സിനിമകൾ
മലയാള സിനിമാ ചരിത്രത്തിൽ ആദ്യം; ഇത്തവണ മാറ്റുരയ്ക്കുന്നത് 160 സിനിമകൾ
മലയാള സിനിമാ ചരിത്രത്തിലാദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് ഇത്തവണ 160 സിനിമകൾ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടു പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കാണുകയും മികച്ചതെന്ന് വിലയിരുത്തുന്ന 30 ശതമാനം ചിത്രങ്ങൾക്കാണ് അന്തിമജൂറിയുടെ വിലയിരുത്തൽ പ്രകാരം പുരസ്കാരങ്ങൾ നൽകുന്നത്.
കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് തുടങ്ങി. ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തൽ പൂർണമായേക്കുമെന്നാണ് വിലയിരുത്തൽ. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയെ മുഖ്യജൂറി ചെയർമാൻ ആയി തിരഞ്ഞെടുത്തതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.
പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവർ മുഖ്യജൂറിയിലും അംഗങ്ങളാണ്. മുഖ്യജൂറിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരും അംഗങ്ങളായി ഉണ്ട്.
ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ.
രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ. മാനുവൽ, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെമ്പർ സെക്രട്ടറിയാണ് എന്നുമാണ് വിവരം.
