Connect with us

അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറിക്കിടെ ഹൃദയം നിന്നുപോയി… മരണം മുന്നിൽ കണ്ടപ്പോൾ

Uncategorized

അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറിക്കിടെ ഹൃദയം നിന്നുപോയി… മരണം മുന്നിൽ കണ്ടപ്പോൾ

അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറിക്കിടെ ഹൃദയം നിന്നുപോയി… മരണം മുന്നിൽ കണ്ടപ്പോൾ

വില്ലനായും ഹാസ്യതാരമായും മറ്റുമൊക്കെ തിളങ്ങിയ ജോജു ആരും പ്രതീക്ഷിക്കാത്ത മേക്കോവറാണ് ജോസഫിലൂടെ നടത്തിയത്. ചെറുപ്പം മുതൽ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്ത ആളാണ് ജോജു. തീയറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രം ജോജുവിന് നിരവധി പുരസ്കാരങ്ങളും നേടിക്കൊടുക്കുകയുണ്ടായി. സംസ്ഥാനചലച്ചിത്രപുരസ്കാരത്തിൽ മികച്ച സ്വഭാവനടനുമായി ജോജു. സാമ്പത്തികമായും ജോജുവിന് വലിയ നേട്ടങ്ങളാണ് ചിത്രം സമ്മാനിച്ചിട്ടുള്ളത്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴും മരണം മുന്നിൽ കണ്ട നടുങ്ങുന്ന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ജോജു ജോര്‍ജ്.

ജോജുവിന്റെ വാക്കുകൾ ഇങ്ങനെ…

‘എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓർമയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു.’

‘നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.’

‘പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.’

‘അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂർണ ബോധ്യം വന്നത്.’

‘ലോകത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ ഗൈഡ് ലൈന്‍ ഉണ്ട്. എന്നെ സംബന്ധിച്ച് സിനിമയില്‍ എളുപ്പവഴികളില്ല. ‘ജോസഫ്’ പരാജയമാണെങ്കില്‍ അഭിനയം നിര്‍ത്തിയാലോ എന്നു ചിന്തിച്ചിരുന്നു. അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ മറ്റു നടന്‍മാരെ വച്ച് സിനിമ നിർമിക്കാനും കടങ്ങള്‍ വീട്ടിയ ശേഷം അടുത്തത് എന്തെന്ന് ആലോചിക്കാമെന്നും തീരുമാനിച്ചിരുന്നു. അത്രയും വലിയ റിസ്കായിരുന്നു ‘ജോസഫ്’.

‘ഇപ്പോള്‍ പ്യൂണില്‍ നിന്ന് ക്ലര്‍ക്കായി പ്രമോഷന്‍ ലഭിച്ച അവസ്ഥയിലാണ്. ഉത്തരവാദിത്തം കൂടി. എന്നു കരുതി ഇതിന്റെ ധൈര്യത്തില്‍ ഉടന്‍ ഒരു സിനിമ നിർമിച്ചേക്കാം എന്നൊന്നുമില്ല. ഇതു പോലെ സ്വാഭാവികമായേ അടുത്തതും സംഭവിക്കൂ. നിർമാതാവെന്ന നിലയില്‍ ഒരു സിനിമയെയും ഞാന്‍ തേടിപ്പോയതല്ല. എല്ലാം എന്നിലേക്കു വന്നു ചേര്‍ന്നവയാണ്. മുന്‍കൂറായി ആസൂത്രണം ചെയ്യുന്നവയൊക്കെ ഒരു പരിധി വരെ പരാജയപ്പെടാറാണ് പതിവ്.’

‘ഇഷ്ടം തോന്നുന്ന കാര്യങ്ങളിൽ വല്ലാത്ത ധൈര്യമാണെനിക്ക്. അങ്ങനെ ഒരു തീരുമാനമെടുത്താൽ പിന്നെ, ആരു പറഞ്ഞാലും മാറില്ല. പരാജയപ്പെട്ടാല്‍ സങ്കടവുമില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ആ ധൈര്യമൊട്ടില്ല താനും. അതിനെ ധൈര്യം എന്നു വിളിക്കണോ ഇഷ്ടത്തിന്റെ ബലം എന്നു പറയണോ എന്നെനിക്കറിയില്ല.’

‘ജോസഫ്’ കണ്ട്, ‘നീ നല്ല നടനായി, നിന്നിലൊരു നടന്റെ സ്പാര്‍ക്ക് കണ്ടു’ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, പരീക്ഷയ്ക്കു മുന്‍പുള്ള തയാറെടുപ്പ് മാത്രമാണിത്. വാങ്ങുന്ന പൈസയില്‍ വർധന ഉണ്ടാകാം. നടൻ എന്ന നിലയിൽ വളർന്നോ എന്നൊന്നുമറിയില്ല. 100 ദിവസം അഭിനയിച്ചിട്ട് 1000 രൂപ പ്രതിഫലം കിട്ടിയിട്ടുള്ള എന്നെ സംബന്ധിച്ച് പണം രണ്ടാമതാണ്. സാമ്പത്തികമായി വളര്‍ന്നതു കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ പറ്റുന്നു. നടനെന്ന നിലയില്‍ കിട്ടുന്ന അംഗീകാരം അതിനൊക്കെ എത്രയോ മുകളിലാണ്’.

‘ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ പരിചയമുള്ള സുഹൃത്ത് ‘ജോസഫ്’ കണ്ടു വിളിച്ചു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നപ്പോൾ അവനെന്നെ ഇഷ്ടമായിരുന്നില്ലത്രേ. ഞാനൊരു വൃത്തികെട്ടവനാണെന്നും ഡയലോഗ് തട്ടിയെടുക്കുമെന്നും സ്വന്തം കാര്യം മാത്രമേ ചിന്തിക്കുകയുള്ളൂവെന്നും പലരോടും പറഞ്ഞിരുന്നു പോലും. അവന്‍ വളരെ ഇമോഷനലായി; ‘അളിയാ സിനിമ കണ്ടു. നീ അഭിനയത്തെ ഇത്ര ആത്മാർഥമായാണ് കാണുന്നതെന്ന് ഇപ്പോഴാ മനസ്സിലായത്. ഞാന്‍ നിന്നെക്കുറിച്ച് വളരെ മോശമായിട്ട് പലതും പറഞ്ഞിട്ടുണ്ട്. ക്ഷമിക്ക്’ എന്നു പറഞ്ഞപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു’.–ജോജു പറയുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top