ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ താടിയും മുടിയുമൊക്കെ നരച്ചിരുന്നു! നീട്ടി വളർത്തിയ വെള്ള മുടി കറുപ്പിച്ചത് ആ ഒരൊറ്റ കാരണം; വർഷങ്ങൾക്ക് ശേഷം എല്ലാം പുറത്ത്
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരിച്ചിട്ടാണ് രജിത് കുമാര്‍ ജനകീയനായി മാറുന്നത്. അതിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രായമായ ഒരാള്‍ പറഞ്ഞ മണ്ടത്തരം എന്ന രീതിയിലാണ് രജിത്തിന്റെ പല വാക്കുകളും പ്രചരിച്ചത്. എന്നാല്‍ തന്റെ യഥാര്‍ഥ പ്രായം പലരും തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറയുകയാണ് താരമിപ്പോള്‍. മുടിയും താടിയും നരച്ചതിന് പിന്നില്‍ വേറൊരു കഥയുണ്ടെന്നും അങ്ങനെ ആളുകള്‍ എന്റെ പ്രായവും അത്രയും ഉണ്ടെന്ന് കരുതിയിരുന്നതായും പറയുകയാണ് രജിത് കുമാർ
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ താടിയും മുടിയുമൊക്കെ നരച്ചിരുന്നു എന്നാണ് രജിത് കുമാര്‍ പറയുന്നത്. എന്റെ അമ്മയും അച്ഛനുമൊക്കെ നേരത്തെ നരച്ചിട്ടുള്ളവരാണ്. ആ പാരമ്പര്യം എനിക്കും കിട്ടി. അങ്ങനെയാണ് ചെറുപ്പത്തിലെ നരച്ചത്. തലമുടി നരച്ചവര്ക്കെല്ലാം പ്രായമായെന്ന ചിന്ത മലയാളികള്‍ക്കിടയിലുണ്ട്. തമിഴ് സിനിമയില്‍ നടന് അജിത്തിന്റെ തലമുടി മുഴുവന്‍ നരച്ചതാണ്. ഇംഗ്ലീഷിലാണെങ്കില്‍ മിക്കവരുടെയും തലമുടി വെളുത്ത നിറമാണ്. പക്ഷേ നമ്മളെ സംബന്ധിച്ച് മുടിയോ മീശയെ കുറച്ച് നര വന്നാല്‍ പോലും വാര്ദ്ധക്യമായെന്നാണ് കരുതുന്നത്. പലരും ഒരാളുടെ ശക്തി എന്താണെന്നോ കഴിവ് എന്താണെന്നോ അല്ല, രോമം വെളുത്തതാണോ എന്നാണ് നോക്കുന്നത്. ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്യണമെന്ന ആഗ്രഹത്തില്‍ തലമുടി കറുപ്പിക്കാന്‍ പോയി. അന്ന് ചില കെമിക്കലുകള്‍ ഉപയോഗിച്ച് നരച്ച മുടി കറുപ്പിച്ചു. ഇത്തരത്തിലുള്ള ചില പ്രൊഡക്ടുകള്‍ പണി തരുന്നവയാണ്. ആദ്യം കറുത്തിരുന്ന മുടികള്‍ കൂടി അവസാനം വെളുക്കുന്ന അവസ്ഥയായി. അങ്ങനെ തലനിറയെ വെളുത്തതായി മാറി. വീണ്ടും വീണ്ടും കറുപ്പിച്ചാണ് പോയിരുന്നത്.
ആ സമയത്ത് കോളേജില്‍ ജോലിയായി, കല്യാണം കഴിച്ചു. പക്ഷേ എന്റെ ദാമ്പത്യ ജീവിതം പരാജയമായി പോയി. അതിന് ശേഷമാണ് ആധ്യാത്മികത പഠിക്കാനായി പോയി. മൈക്രോ ബയോളജിയില്‍ നിന്നും സ്പീരിച്യൂലിറ്റി പഠിക്കാനും സാധിച്ചു. സ്പീരിച്യൂലിറ്റി പഠിക്കുമ്പോഴാണ് കറുപ്പിലും വെളുപ്പിലും ഈ പുറംമോടിയിലൊന്നും കാര്യമില്ലെന്ന് മനസിലാകുന്നത്. അതോടെ മുടി കറുപ്പിക്കുന്നത് നിര്‍ത്തി. ഇതോടെ വെളുത്ത താടിയും മുടിയുമുള്ള ആളായി ഞാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇതോടെ എനിക്ക് എഴുപ്പത്തിയഞ്ചോ എണ്‍പതോ വയസുണ്ടെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. ഞാനൊരു വയസനാണെന്ന് കരുതി ചാനല്‍ ചര്‍ച്ചകളിലും മറ്റും എന്തെങ്കിലും പറഞ്ഞാല്‍ ആളുകള്‍ക്ക് സ്വീകരിക്കാന്‍ ബുദ്ധിമുട്ടായി.
പിന്നീട് എന്റെ അമ്മ 2019 ല്‍ മരിക്കുന്നതിന് മുന്‍പാണ് എന്നോട് അവസാന ആഗ്രഹമായി രൂപം മാറുന്നതിനെ പറ്റി പറഞ്ഞത്. താടിയൊക്കെ എടുക്കണമെന്നും ജീവിതത്തിലേക്ക് തിരികെ വരണമെന്നതും അമ്മയുടെ ആഗ്രഹമായിരുന്നു. അങ്ങനെ അമ്മ ആഗ്രഹിച്ചത് പോലെയാണ് 2019 മുതല്‍ താടി കളയുകയും കറുപ്പ് നിറം കൊടുക്കുകയുമൊക്കെ ചെയ്തത്. അവിടംതൊട്ട് എന്റെ പ്രായത്തിന് അനുസരിച്ചുള്ള ലുക്കിലേക്ക് എത്തി. മറ്റേത് മുന്‍കൂട്ടി ഓടി കൊണ്ടിരിക്കുകയായിരുന്നു എന്നാണ് രജിത് കുമാര്‍ പറയുന്നത്.
